സുൽത്താൻ ബത്തേരി: ദശകങ്ങളായി നഗരവാസികൾ കാത്തിരിക്കുന്ന ആധുനിക ബസ് ടെർമിനൽ–കൊമേഴ്സ്യൽ കോംപ്ലക്സ് പദ്ധതി അട്ടിമറിക്കാനുള്ള നഗരസഭ ഭരണസമിതിയുടെ നീക്കം പിൻവലിക്കണമെന്ന് ബത്തേരി മർച്ചന്റ്സ് അസോസിയേഷനും ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷനും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പദ്ധതി സംബന്ധിച്ച് തീരുമാനമെടുത്ത മുൻ ഭരണസമിതിയിൽ 13 കോണ്‍ഗ്രസ് കൗണ്‍സിലർമാർ ഉണ്ടായിരുന്നിട്ടും അന്ന് പദ്ധതിക്കെതിരേ വിയോജനക്കുറിപ്പോ പ്രതിഷേധമോ ഉന്നയിച്ചിരുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഇപ്പോൾ വ്യക്തിതാത്പര്യങ്ങൾ മുൻനിർത്തി പദ്ധതി അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് ശ്രമമെന്നും അവർ ആരോപിച്ചു.
നിലവിലെ ബസ്സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങളില്ല. പ്രതിദിനം 200ൽപരം ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തുന്ന ബത്തേരിക്ക് ആധുനിക ബസ് ടെർമിനൽ അനിവാര്യമാണ്.
നഗരസഭയുടെ പൊതുഫണ്ടിൽനിന്ന് പണം ചെലവഴിക്കാതെ സ്വകാര്യ നിക്ഷേപത്തിലൂടെ ഏകദേശം 75 കോടി രൂപ ചെലവിൽ ബസ് ടെർമിനലും ഷോപ്പിങ് കോംപ്ലക്സും നിർമിക്കുന്ന ഡിബിഒടി പദ്ധതിയിലൂടെ നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ കഴിയുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചിരുന്നു. നഗരസഭ ഏഴ് ലക്ഷം രൂപ നിരതദ്രവ്യം സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടങ്ങളിലൊന്നും എതിർപ്പുയർത്താതിരുന്നവരാണ് ഇപ്പോൾ പദ്ധതിക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും സംഘടനകൾ കുറ്റപ്പെടുത്തി.
2026 ഏപ്രിൽ 24ന് സമർപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് അപേക്ഷയിൽ മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്തത് വിജിലൻസ് അന്വേഷണം നടക്കുന്നു എന്ന കാരണത്താലാണെന്നാണ് നഗരസഭയുടെ നിലപാട്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേസോ പ്രാഥമിക അന്വേഷണമോ നിലവിലില്ലെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ജൂണ്‍ 30ന് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ജൂലൈ 25ന് കരാറുകൾ സസ്പെൻഡ് ചെയ്യുകയും പിന്നീട് റദ്ദാക്കാനുള്ള നടപടികളിലേക്ക് നഗരസഭ കടക്കുകയും ചെയ്തു. കരാർ റദ്ദാക്കാനുള്ള നഗരസഭയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
നഗരസഭയുടെ ആഭ്യന്തര നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്കുള്ളിൽ തന്നെ അന്വേഷിക്കണമെന്നും കരാറിൽ ഏർപ്പെട്ട സംരംഭകനെ അതിന്റെ പേരിൽ ശിക്ഷിക്കരുതെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
പദ്ധതി ഏകപക്ഷീയമായി റദ്ദാക്കിയാൽ ഭാവിയിൽ ബത്തേരിയിലേക്ക് നിക്ഷേപം നടത്താൻ ആരെത്തുമെന്ന ചോദ്യവും ഭാരവാഹികൾ ഉന്നയിച്ചു. പദ്ധതിയുടെ നഷ്ടം സംരംഭകനു മാത്രമല്ല, പുതിയ ടെർമിനൽ പ്രതീക്ഷിക്കുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും നികുതിദായകർക്കുമാണെന്നും അവർ പറഞ്ഞു.
ജൂലൈ 20ന് നഗരസഭ അധ്യക്ഷയെയും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെയും നേരിൽ കണ്ട് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി. അബ്ദുൾകാദർ, ഹംസ, റസാഖ്, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിന്റ് വി.എം. ചാക്കോ, സെക്രട്ടറി യു.എ. അബ്ദുൾ മനാഫ്, ട്രഷറർ പി. വാസു, കുര്യൻ ജോസഫ്, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.